പാലക്കാട് : മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാന്‍ രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണങ്ങളാണ് നടന്നത്. ഒറ്റപ്പാലം സബ് കളക്ടര്‍ ആയിരുന്ന ജെറോമിക് ജോര്‍ജ് നടത്തിയ അന്വേഷണമാണ് അവയിലൊന്ന്. കൂടുതല്‍ വരിക്കാരുള്ള മൂന്ന് പത്രങ്ങളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. മധുവിന്‍റെത് കസ്റ്റഡി മരണമാണെന്ന് പരാതി ഉള്ളവര്‍ അറിയിക്കണം എന്നായിരുന്നു ഉള്ളടക്കം. പ്രതികളുടെ ബന്ധുക്കളോ മറ്റാരെങ്കിലുമോ അത്തരം പരാതി ബോധിപ്പിച്ചോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരണം. അന്വേഷണത്തിലെ കണ്ടെത്തലും എന്തെന്ന് വ്യക്തമല്ല.
സംഭവം നടന്നതിന് പിന്നാലെ മണ്ണാര്‍ക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്.രമേശന്‍ നടത്തിയ അന്വേഷണമാണ് മറ്റൊന്ന്. ഇതിലെ കണ്ടെത്തലുകളും എന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മധു കൊലക്കേസില്‍ കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണക്കോടതി അനുമതി നല്‍കി. പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് കാളി മൂപ്പന്‍.
മധുവിനെ കുറച്ചുപേര്‍ തടഞ്ഞു നിര്‍ത്തി ഓടിപ്പോകാതിരിക്കാന്‍ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ആദ്യം പോലീസിന് നല്‍കിയ മൊഴി. കാളി മൂപ്പന്‍ ഈ മൊഴി കോടതിയില്‍ തിരുത്തി. പ്രതികളില്‍ ചിലര്‍ മധുവിനെ അടിക്കുന്നത് കണ്ടെന്ന് പോലീസിന് നല്‍കിയ മൊഴിയും സാക്ഷി കോടതിയില്‍ നിഷേധിച്ചിരുന്നു. പത്തൊമ്പതാം സാക്ഷി കക്കിയെയും 20 ന് വീണ്ടും വിസ്തരിക്കും.
അജമലയില്‍ വെച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമുള്ള മൊഴിയാണ് കോടതിയില്‍ മുമ്പ് നിഷേധിച്ചത്. ഇരുവരേയും മുമ്പ് വിസ്തരിച്ചപ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ചോദിക്കാന്‍ വിട്ടുപോയെന്നും വ്യക്തത വരുത്താന്‍ വീണ്ടും വിസ്തരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഇതിനെ എതിര്‍ത്തെങ്കിലും കോടതി പരിഗണിച്ചില്ല.
































