ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീയും പുരുഷനും തമ്മിൽ തുടർച്ചയായുള്ള ശാരീരിക ബന്ധം സ്ത്രീകൾ നൽകുന്ന അനുമതിയായി കരുതാനാകില്ലെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ ജീവപര്യന്തം തടവു ശിക്ഷ ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീകൾ നേരിട്ട സാഹചര്യങ്ങൾ മുഴുവനായി വിലയിരുത്തിയ ശേഷമേ ഇത്തരം കേസുകളിൽ വിധി പറയാവൂവെന്നും പറഞ്ഞു. അതേസമയം പുരുഷന്മാരുമായി ബന്ധം പുലർത്തുമ്പോൾ പെൺകുട്ടികളും സ്ത്രീകളും വളരെ ശ്രദ്ധിക്കണമെന്നും സ്വകാര്യ ഫോട്ടോകളോ വിഡിയോകളോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പങ്ക് വയ്ക്കരുതെന്നും കോടതി നിർദേശിച്ചു.





























