പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. ഡാം തുറന്നതോടെ കല്‍പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍, തെന്മല ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. മുല്ലപ്പെരിയാറിന്‍റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും തെന്മലയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.