മലപ്പുറം: രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രകടനം. നൂറോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചട്ടിപ്പറമ്പിലാണ് സംഭവം. പോലീസെത്തി ഇവരെ ലാത്തി വീശി പിരിച്ചുവിട്ടു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ് പുറത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കുന്നത്.
കൊവിഡ് 19 ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കണമെന്ന ഹർജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഉത്തരവ് പുറത്തിറക്കിയത്. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നല്‍കുക. യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ ബോഡികളെ ചുമതലപ്പെടുത്തണം.
വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍ ഇവര്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം. ആശുപത്രികളില്‍ ഐസൊലേഷന്‍ നിര്‍ദേശിക്കുന്നവര്‍ അതും പിന്തുടരണം. ഇതിനായി പ്രത്യേക ബസുകള്‍ക്ക് യാത്രാനുമതി നല്‍കും. ബസുകള്‍ ഓരോ ട്രിപ്പിലും സാനിറ്റെസ് ചെയ്യും. സീറ്റിങ്ങ് സൗകര്യം ഒരുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പിന്തുടരണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
The post നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം appeared first on Pathanamthitta Media.































