ന്യൂഡല്‍ഹി : ചിക്കന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ജഹാൻഗീർപുരിയിലാണ് 35 വയസ്സുള്ള ഷിറാസ് എന്ന യുവാവ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാളിലെ മദീനാപൂർ ജില്ലയിലെ കേശാർപൂർ ജൽപാ ഗ്രാമത്തിൽ നിന്നുള്ളയാളാണ് മരിച്ച ഷിറാസ്. മീൻവിൽപനയായിരുന്നു ഇയാളുടെ ഉപജീവനമാർഗം. എന്നാൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഇയാൾ ചിക്കൻ വിൽപന ആരംഭിച്ചു.
തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കൻ വിൽപന നടത്തിയിരുന്നത്. ഷാ ആലം എന്നയാൾ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിച്ചു. വില പറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വിൽപന നടത്തുന്നത് എന്നായിരുന്നു ഇയാളുടെ ആരോപണം. ചിക്കന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സംഭവസ്ഥലത്തെത്തിയപ്പോൾ ഷാ ആലം അയാളുടെ മൂന്ന് സഹോദരങ്ങൾക്കൊപ്പം ഷിറാസിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. കത്തികൊണ്ടും ഇരുമ്പുവടികൊണ്ടുമാണ് ഷിറാസിനെ ഇവർ ആക്രമിച്ചത്. ഇയാളെ അപ്പോൾതന്നെ മംഗോളപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. ഷാ ആലം അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങൾക്കായി അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
The post ചിക്കന്റെ വിലയെ ചൊല്ലി തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു appeared first on Pathanamthitta Media.































