മലപ്പുറം : പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ കീഴടങ്ങി. പശ്ചിമബംഗാൾ സ്വദേശിയായ ബിജോയ് റാണയാണ് ഇന്ന് രാവിലെ പെരിന്തൽമണ്ണ കോടതിയിൽ എത്തി കീഴടങ്ങിയത്. 2013-ലാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. കിഴക്കേ പാണ്ടിക്കാട് പെരുവക്കാട് ചിറ്റിടപ്പാടത്ത് വെച്ച് 68 കാരനായ വ്യാപാരി പേർക്കുത്ത് മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളായ ബിജോയ് റാണയെയും സഹോദരൻ സഞ്ജയ് റാണയെയും പോലീസ് അന്ന് പിടികൂടിയിരുന്നു.
എന്നാൽ 2014-ൽ ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മുങ്ങുകയായിരുന്നു. പിന്നീട് പത്ത് വർഷത്തിലേറെയായി ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഏതാണ്ട് 12 വർഷത്തോളമായി തിരിച്ചറിയൽ രേഖകൾ മാറ്റിയും മറ്റും ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രണ്ടാം പ്രതിയായ സഞ്ജയ് റാണയെ ഒഡീഷയിൽ നിന്ന് പിടികൂടിയിരുന്നു. സഞ്ജയ് റാണ പിടിയിലായതിന് പിന്നാലെയാണ് ഒന്നാം പ്രതി ബിജോയ് റാണ ഇന്ന് നേരിട്ടെത്തി കീഴടങ്ങിയത്.
വ്യാപാരി മുഹമ്മദിനെ നേരിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത് ബിജോയ് റാണയാണെന്നാണ് പോലീസ് കേസ്. കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സഹോദരൻ സഞ്ജയ് റാണയ്‌ക്കെതിരെയുള്ള കുറ്റം. ദീർഘകാലമായി പോലീസിനെ വെട്ടിച്ച് ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഒടുവിൽ വലയിലായതോടെ കേസിൽ നിർണ്ണായകമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.





























