മനാമ: വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് റീചാർജ് ചെയ്ത് പണം നഷ്ടപ്പെട്ട മലയാളിക്ക് മുഴുവൻ പണവും തിരികെ ലഭിച്ചു. നിരന്തര പരിശ്രമവും ബഹ്റൈൻ അധികൃതരുടെ നീതിപൂർണമായ ഇടപെടലുമാണ് തനിക്ക് പണം തിരികെ ലഭിക്കാൻ കാരണമായതെന്നാണ് ബഹ്റൈൻ പ്രവാസിയും തൃശൂർ സ്വദേശിയുമായ വ്യക്തി പറയുന്നത്. കഴിഞ്ഞ ജൂലൈ 23നാണ് ഇദ്ദേഹം ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനിയുടേതെന്ന് തെറ്റിദ്ധരിച്ച് ഒരു ലിങ്ക് വഴി മൊബൈൽ റീചാർജ് ചെയ്യാൻ ശ്രമിച്ചത്. കമ്പനിയുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തശേഷം ലഭിക്കുന്ന ലിങ്ക് വഴി കമ്പനിയുടെ വെബ്സൈറ്റിൽ കയറിയാണ് റീചാർജ് ചെയ്തിരുന്നത്. അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് വ്യാജ ലിങ്കായിരുന്നു.
ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും തോന്നാത്ത കമ്പനിയുടെ ഒറിജിനൽ വെബ്സൈറ്റ് പോലെ തോന്നിപ്പിക്കുന്നതായിരുന്നു വ്യാജ ലിങ്കും വെബ്സൈറ്റും. പണം നഷ്ടപ്പെട്ടശേഷം ഇദ്ദേഹം അധികം വൈകാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കേസ് രജിസ്റ്റർചെയ്തു. പിന്നീട് സൈബർ സെല്ലിലും ബാങ്കിലും ടെലികോം കമ്പനിയുടെ ഓഫിസിലും രേഖാമൂലം പരാതി നൽകി. 45 ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അത് യാഥാർഥ്യമാവുകയായിരുന്നു. പണം നഷ്ടപ്പെട്ട് കൃത്യം 41ാം ദിവസംതന്നെ മുഴുവൻ തുകയും തിരികെ ബാങ്ക് അക്കൗണ്ടിലെത്തി. പണം തിരികെ ലഭിച്ച സന്തോഷത്തിലാണ് പ്രവാസി. ഏകദേശം 400 ദീനാറോളം അദ്ദേഹത്തിന് നഷ്ടമായിരുന്നു. സമാന രീതിയിൽ നിരവധിപേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്.






























