മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ മുൻ ഭോപാൽ ബിജെപി എംപി പ്രഗ്യാസിങ് സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇരകളുടെ അഭിഭാഷകൻ ഷാഹിദ് നദീം. ഒന്നിനും ഒരു തെളിവും ഇല്ലെന്ന് പറഞ്ഞാണ് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. സ്ഫോടനം നടന്നുവെന്നത് കോടതിയിൽ തെളിഞ്ഞ കാര്യമാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഷാഹിദ് നദീം അറിയിച്ചു. അതേസമയം വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോയെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഉവൈസി ചോദിച്ചു.
2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് മുംബൈ പ്രത്യേക എൻഐഎ കോടതി വിധി പറഞ്ഞത്. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.






























