ഡൽഹി: രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിദ്യാർഥികളുടെ ശബ്ദത്തെ മന്ത്രി ‘തീവ്രവാദം’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. രാജ്യത്ത് 90 ഓളം ചോദ്യപ്പേപ്പറുകൾ ചോർന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു. നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് 20 വിദ്യാർഥികൾ ജീവനൊടുക്കി. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിനിയായ 19-കാരി ചഞ്ചൽ ഭാരതി നീറ്റ് പുനഃ പരീക്ഷ എഴുതിയതിന് പിന്നാലെ ആത്മഹത്യ ചെയ്തു. പരീക്ഷയ്ക്ക് ശേഷം ചഞ്ചൽ ഭാരതി കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ചഞ്ചലിന്റെ മുറിയിൽ നിന്നും നീറ്റ് ചോദ്യപേപ്പറും അതിനോടൊപ്പം ആത്മഹത്യ കുറിപ്പും ലഭിച്ചതായാണ് വിവരം. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതിഷേധത്തെ അടച്ചാക്ഷേപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്. ഒരു വിദ്യാർഥി പോലും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചിരുന്നു. നീറ്റ് പുനഃ പരീക്ഷ എഴുതിയ പരീക്ഷാർത്ഥികളുടെ കണക്ക് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ഇതുവരെയും പരീക്ഷയിൽ പങ്കെടുത്ത പരീക്ഷാർത്ഥികളുടെ കണക്ക് NTA പുറത്തുവിട്ടിട്ടില്ല.





























