കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ ബൃഷ്തി മുഖർജിയെ (28) മരിച്ച നിലയിൽ കണ്ടെത്തി. രാംപൂർഹട്ടിലെ വീട്ടിലെ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിഹാർ മുഖർജിയുടെ മകളാണ് ബൃഷ്തി മുഖർജി. പ്രൈമറി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും നേരത്തെ ബൃഷ്തിക്കെതിരെ ഉയർന്നിരുന്നു. ഇതിനുപുറമെ വിവാഹമോചനത്തിനായി അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബൃഷ്തി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. അതേസമയം മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ രാംപൂർഹട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംപൂർഹട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.































