കോതമംഗലം : ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ നാട്ടുകാരന്‍ കൂടിയായ രഖില്‍ തോക്ക് സംഘടിപ്പിക്കാന്‍ നടത്തിയ ബിഹാര്‍ യാത്രയെ ക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷകസംഘത്തിന് ലഭിച്ചു. മാനസിയെ വെടിവച്ചിട്ട ശേഷം രാഖില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘം ബീഹാര്‍, പാറ്റ്‌ന, മോഗീര്‍, വാരണാസി എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രഖിലിന്റെ ഉറ്റ സുഹൃത്തും, തോക്ക് വാങ്ങിക്കുന്നതിന് കൂടെപ്പോയ കണ്ണൂര്‍ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുപ്പ് നടത്തിയത്.
ഇന്റീരിയര്‍ ഡെക്കറേഷന് സാധനങ്ങള്‍ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ കൂടിയതെന്നാണെന്നും, ബീഹാറില്‍ ചെന്നപ്പോഴാണ് തോക്കു വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യന്‍ പറയുന്നത്. രഖിലാണ് ഇടനിലക്കാരനും, ടാക്‌സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂന്നുപേരും കൂടി മുഗീര്‍ രാജ് പാലസ് ഹോട്ടലില്‍ തോക്കു വാങ്ങുന്നതിന് 3 ദിവസം താമസിച്ചു.
ഓരോ ദിവസവും മുറി വെക്കേറ്റ് ചെയ്ത് പുതിയ മുറിയെടുക്കുകയായിരുന്നു ഇവര്‍. ഇവിടത്തെ ജീവനക്കാര്‍ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സോനുവിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. വീടിന്റെ പുറകില്‍ കൊടും വനമാണ്. ഈ വനത്തിനുള്ളിലാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയത്. തോക്ക് കൈമാറിയ സ്ഥലവും, പണം എടുത്ത എ.ടി.എമ്മും, പാറ്റ്‌നയിലും, വാരണാസിയിലും, ഇവര്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
വാരണാസിയില്‍ വച്ച് ക്ഷേത്ര ദര്‍ശനത്തിനെന്നുപറഞ്ഞ് ആദിത്യന്‍ ഇറങ്ങുകയും, രഖില്‍ തനിച്ച് നാട്ടിലേക്ക് പോരുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തെളിവു ശേഖരണമായിരുന്നു. ജില്ലാ പോലീസ് മേധാവിയും, അന്വേഷണത്തലവനുമായ കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ വി എസ് വിപിന്‍, എഎസ്‌ഐ വി എം.രഘുനാഥന്‍, സി പി ഒമാരായ എം.കെ.ഷിയാസ്, ബേസില്‍.പി.ഏലിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.