മംഗലാപുരം : ആറ് പേരുടെ മരണത്തിന് ഇടയാക്കിയ മംഗലാപുരത്തെ ബോട്ടപകടത്തില്‍ സിംഗപ്പൂര്‍ കപ്പലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. മംഗലാപുരം ബോട്ടപകടത്തില്‍ സിംഗപ്പൂര്‍ കമ്പനിയുടെ കപ്പലിന് ഗുരുതര വീഴ്ചപറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കപ്പല്‍ ബോട്ടിനെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. അകലം പാലിക്കാനോ വേഗത കുറയ്ക്കാനോ കപ്പലിലെ സെക്കന്റ് ഓഫീസര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തെക്കുറിച്ച് മര്‍ക്കന്റൈന്‍ മറീന്‍ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു.
2021 ഏപ്രില്‍ 21നാണ് ബേപ്പൂരില്‍ നിന്നും പോയ റഫ എന്ന ബോട്ടില്‍ സിംഗപ്പൂര്‍ കപ്പലിടിച്ച് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്നും 45 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മറ്റ് ആറുപേരെ അഞ്ച് ദിവസം കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കപ്പല്‍ ബോട്ടിനെ മറികടക്കുമ്പോഴായിരുന്നു അപകടം. ആവശ്യമായ അകലം പാലിച്ചില്ലെന്നും 19.4 നോട്ടെന്ന വേഗത കുറച്ചില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. അപകടം ഉറപ്പായെങ്കിലും കപ്പലിന്റെ സെക്കന്റ് ഓഫീസര്‍ ക്യാപ്റ്റന്റെ സഹായം തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സിംഗപ്പൂര്‍ കമ്പനി അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമക്കും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ബോട്ടുകളില്‍ ട്രാക്കിങ് സംവിധാനം ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.






























