ഇംഫാൽ : മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് മൂന്ന് ദിവസത്തെ നിരോധനം ഏർപ്പെടുത്തിയത്. മൂന്ന് വർഷത്തോളമായി തുടരുന്ന വംശീയ കലാപത്തിന് നേരിയ ശമനം ഉണ്ടായെന്ന് കരുതിയ സാഹചര്യത്തിലാണ് മണിപ്പൂരിനെ വീണ്ടും നടുക്കി റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നത്.
തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിലാണ് അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലായിരുന്നു സംഭവം. വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പറയുന്നത്. 2023 മുതൽ വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ചുരാചന്ദ്പൂർ അതിർത്തിയിലെ താഴ്ന്ന പ്രദേശമാണ് മൊയ്‌രാങ് ട്രോങ്‌ലാവോബി.






























