കൊച്ചി : ലൈംഗികാരോപണ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. ഒരാൾ കുറ്റം ചെയ്തെന്ന് കരുതി അയാളെ പെട്ടെന്ന് സംഘടനയിൽ നിന്ന് എടുത്തുമാറ്റാൻ പറ്റില്ല. അയാളുടെ വിശദീകരണം കേൾക്കണം. മൂന്ന് ഹിയറിങ്ങുകൾക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ മാറ്റാനാകൂ. ഞങ്ങൾക്കൊപ്പം വക്കീൽമാർ ഉണ്ടായിരുന്നു. അവരോടും ചോദിച്ചശേഷമാണ് തീരുമാനം. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ.
ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ അമ്മയ്ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. നിങ്ങളെ സസ്പെൻഡ് ചെയ്യാൻ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തൽക്കാലം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും മാറിനിൽക്കാം.
നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു. ഉടൻ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു. ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദർഭത്തിൽ ഇതുപോലെ ചർച്ചകളും മറ്റും വേണമെന്നുള്ളതിന് മുൻപ് തന്നെ അദ്ദേഹത്തെ പുറത്താക്കി. അന്ന് ആ കമ്മിറ്റി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു.