മാടത്തുംപടി : പൂവത്തുംമൂടിനും പുന്നവളവിനും മധ്യേ മാടത്തുംപടി എന്ന സ്ഥലത്തുനിന്നും ആറ്റുകോട്ടൂർ കടവ് ഭാഗത്തേക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പണിത റോഡ് ഒരു വ്യക്തിക്ക് മാത്രമായി ഉപകാരപ്പെടുന്ന രീതിയിൽ നിർമ്മിച്ചു നൽകിയിരിക്കുന്നു. വളരെക്കാലമായി നിലവിലുള്ളതും പ്രദേശവാസികൾ മുഴുവൻ ആശ്രയിക്കുന്നതുമായ കടവാണ് ഇത്. ഇവിടേക്ക് 46 മീറ്റർ നീളത്തിൽ അനുവദിച്ച റോഡ് 53 മീറ്ററാക്കി ഒരു കാർ ഷെഡിൽ അവസാനിക്കുന്ന രീതിയിലാണ് പണിതിരിക്കുന്നത്.
ഇവിടെ നിന്നും ആറ്റു കടവിലേക്കുള്ള വഴി നിലവിലുള്ള വീതി കുറയുന്ന തരത്തിൽ അടുത്തുള്ള ആശ്രമത്തിന്റെ ഉടമസ്ഥർ അനധികൃതമായി കൈയേറി കെട്ടിയടച്ചിരിക്കുന്നു. ആശ്രമത്തിന് സ്വന്തമായുള്ളത് ഏഴ് സെന്റ് ഭൂമി മാത്രമാണ്. ആ സ്ഥലവും ആറ്റു കടവിലേക്കുള്ള പൊതുവഴിയുമായി ഒരു ബന്ധവും ഇല്ല. ആശ്രമത്തിന്റ ഉടമസ്ഥതയിലല്ലാത്ത സ്ഥലത്ത് വഴി അടച്ചു മതിൽ നിർമിച്ചിരിക്കുന്നത് തികച്ചും അവകാശലംഘനവും പൊതുജന താൽപര്യത്തിനെതിരുമാണ്.
ഇതേ ആശ്രമത്തിന്റെ പിൻഭാഗത്തായി നിർമ്മിച്ചിരിക്കുന്ന ശൗചാലയങ്ങളിൽ നിന്നുള്ള മലിനജലം തുടർച്ചയായി സമീപത്തുള്ള പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഇതിനെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും പഞ്ചായത്തോ, ആരോഗ്യസുരക്ഷാ അധികൃതരോ, ജലവിഭവ വകുപ്പോ നടപടിയെടുത്തിട്ടില്ല. ശൗചാലയം നിർമ്മിച്ചിരിക്കുന്നത് പാറപ്പുറത്ത് ആയതിനാൽ മാലിന്യം ഫിൽറ്റർ ചെയ്യാതെ നേരെ പമ്പാനദിയിലേക്കാണ് പതിക്കുന്നത്. ഇതിനു താഴെ ഒരു കിലോമീറ്ററിനുള്ളിലായി മാടമൺ ഭാഗത്ത് രണ്ട് കുടിവെള്ള വിതരണത്തിനുള്ള പംമ്പിഗ് സ്റ്റേഷനുകളാണ് ഉള്ളത്. കേരള സർക്കാരിന്റെ “തെളിനീർ ഒഴുകും നവകേരളം” പദ്ധതിയുടെ നഗ്നമായ ലംഘനമാണിത്.
പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിനെതിരെയും കുളിക്കടവിലേക്കുള്ള പൊതുവഴി കയ്യേറി കെട്ടിയടച്ചിതിനെതിരെയും ശുദ്ധജല ശ്രോതസ്സിലേക്ക് ശുചിമുറി, കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെയും പ്രദേശവാസികൾ മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് ചേർന്ന് “മാടത്തുംപടി പൗര സമിതി” രൂപീകരിച്ചു. പ്രസിഡണ്ട് ആയി ജയചന്ദ്രൻ കോട്ടൂരും, സെക്രട്ടറിയായി മോളികുട്ടിയും, രക്ഷാധികാരിയായി വാർഡ് മെമ്പർ അരുൺ അനിരുദ്ധനെയും പൗരസമിതി തെരഞ്ഞെടുത്തു. പ്രദേശത്തെ സാധാരണക്കാരുടെ അവകാശങ്ങളെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ജയചന്ദ്രൻ കോട്ടൂർ പ്രഖ്യാപിച്ചു.