മ്യാന്മര്: മ്യാന്‍മറിലെ തെരുവുകളില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ സൈന്യത്തിന്റെ നരനായാട്ട്. കഴിഞ്ഞ ദിവസം മാത്രം സൈനിക വെടിവയ്പ്പില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കൂട്ടക്കുരുതി. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവെയ്ക്കണമെന്നായിരുന്നു സൈനിക മേധാവിയുടെ നിര്‍ദേശം. അത് അണുവിട തെറ്റാതെ സൈന്യം പാലിച്ചു.
ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്. മാന്‍ഡലെയില്‍ 5 വയസുള്ള ബാലന്‍ അടക്കം 29 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടെന്നാണ് മ്യാന്മര്‍ നൗ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വിവരം. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണില്‍ റബര്‍ ബുള്ളറ്റ് ഏറ്റതായും റിപ്പോര്‍ടുണ്ട്. തലയിലും പുറത്തും വെടിയേല്‍ക്കുന്ന സാഹചര്യം സമരക്കാരുണ്ടാക്കിയെന്നാണു സര്‍ക്കാര്‍ ടിവി റിപ്പോര്‍ട്ട്.
ജനാധിപത്യത്തെ സംരക്ഷിക്കാനാണു കര്‍ശനനടപടികളെന്നും തെരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. യൂറോപ്യന്‍ യൂണിയനും യുഎസും മ്യാന്മറിന് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയുടേയും ചൈനയുടേയും പിന്തുണയുടെ കരുത്തിലാണ് സൈന്യത്തിന്റെ പ്രക്ഷോഭവേട്ട.