പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചത് തങ്ങൾ പറഞ്ഞിട്ടാണെന്ന പ്രതി അഷ്‌റഫ് കല്ലടിയുടെ ആരോപണം നിഷേധിച്ച് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും. തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രവലിയ പ്രശ്‌നമാകുമെന്ന് പ്രതീക്ഷില്ലെന്നും തന്നെ ചതിച്ചതാണെന്നും അഷ്‌റഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ഇത് നിഷേധിച്ചാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ശത്രുതയുള്ള ആളുകളെ വഷളാക്കാനുള്ള ശ്രമമണ് അഷ്‌റഫ് നടത്തുന്നതെന്ന് ശ്രീരാജും മൻസൂറും പറഞ്ഞു. ‘സിപിഎം ഓഫീസിനെ വൈകാരികമായാണ് ഞങ്ങൾ കാണുന്നത്.
അവിടേക്ക് എറിയാൻ വേണ്ടി പടക്കം വാങ്ങിക്കൊടുക്കാൻ മാത്രം ബുദ്ധിശൂന്യതയുള്ളവരല്ല ഞങ്ങളെന്ന് ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം. അയാൾ പലരോടും പലതും പറഞ്ഞു. മദ്യലഹരിയിലായിരുന്നു അയാൾ. അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഈ പാർട്ടിയോടും നേതാക്കളോടും അടക്കാനാവാത്ത വിരോധമുള്ളതായി കാണാം. അയാൾ മുസ്‍ലിം ലീഗ് ഒരുക്കിക്കൊടുത്ത വേദിയിൽ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. പാർട്ടി തകർന്നുകാണമെന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ്’..ശ്രീരാജും മൻസൂറും പറഞ്ഞു.





























