റാന്നി : മണ്ഡലകാലത്തിനായി ശബരിമല നടതുറക്കുന്നതിനു മുന്നോടിയായി മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ ശബരിമല പാതയിൽ മഴയത്തു നടത്തിയ കുഴിയടപ്പ് നിമിഷങ്ങൾക്കകം പൊളിഞ്ഞിളകി. ഒരാഴ്ച മുമ്പാണ് തീർത്ഥാടനത്തിന് മുന്നോടിയായി മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ ശബരിമല പാത ദേശീയ ഹൈവേ വിഭാഗം അറ്റകുറ്റപ്പണി നടത്താൻ തുടങ്ങിയത്. കുഴികളിൽ മക്കിട്ട ശേഷം ടാറിംഗ് ചെയ്‌തതാവട്ടെ പൊളിഞ്ഞിളകി ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധമായിരിക്കുകയാണ്. മഴ പെയ്തു കുഴികളിൽ വെള്ളത്തിൻറെ അംശം ഉണ്ടായിരുന്ന സമയത്ത് ടാറിങ് നടത്തിയതുമൂലമാണ് ഇത്തരത്തിൽ കുഴിയടച്ച സ്ഥലങ്ങൾ പൊട്ടിപ്പൊളിയാൻ കാരണം.
പലസ്ഥലങ്ങളിലും മെറ്റൽ ഇളകി റോഡിൽ പരന്നു കിടക്കുന്ന അവസ്ഥയാണ്. ഒരു വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്നും ഈ റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ശബരിമല തീർത്ഥാടനം രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്തരത്തിൽ റോഡിലെ കുഴിയടച്ചതുപോലും. അതും പൊളിഞ്ഞു പോയിരിക്കുന്നു. ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റോഡിന്റെ കാലാവധി തീർന്നതിനാൽ പലയിടങ്ങളിലും റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു. മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ ശബരിമല പാതയുടെ കാലാവധി പൂർത്തിയായ ശേഷം കഴിഞ്ഞ മാർച്ചിലാണ് ഭരണിക്കാവ് – മുണ്ടക്കയം ദേശീയ ഹൈവേയുടെ ഭാഗമായി പി.ഡബ്ല്യു.ഡിയിൽനിന്ന് ഹൈവേ വിഭാഗം റോഡ് ഏറ്റെടുത്തത്.
പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല. ഇവരുടെ നേതൃത്വത്തിലാണ് റോഡിൽ കുഴിയടപ്പ് നടത്തുന്നത്. കഴിഞ്ഞവർഷം തീർത്ഥാടനത്തിന് മുമ്പ് ദേശീയ ഹൈവേ വിഭാഗം പുനരുദ്ധാരണം നടത്തിയത് വേഗത്തിൽ പൊളിഞ്ഞിളകിയിരുന്നു. പിന്നീട് പണിയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടനത്തിന് ശേഷം റോഡിന്റെ ഉപരിതലം പൊളിഞ്ഞ അവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. ഇതു പരിഹരിക്കാൻ ചെയ്ത പണിയാവട്ടെ പ്രഹസനമായി. ഈ റോഡില്‍ വർഷങ്ങളായി കുഴിയടപ്പ് മാത്രമാണ് നടന്നു വരുന്നത്. ദേശീയ ഹൈവേ വിഭാഗം ഏറ്റെടുക്കുമ്പോഴെങ്കിലും റോഡിന്‍റെ സ്ഥിതിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.