പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പില്‍ മനോരമയും വിയര്‍ക്കുന്നു. വരിക്കാരായ നിക്ഷേപകര്‍ മനോരമ പത്രം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തു. ഒപ്പം മനോരമ, 24 ന്യുസ് ഉള്‍പ്പെടെയുള്ള ചില ചാനലുകളും നിക്ഷേപകര്‍ കൂട്ടത്തോടെ ഉപേക്ഷിക്കുകയാണ്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിപുലമായ പ്രചാരണവും ആരംഭിച്ചു. പൊതുവേ വന്‍ നഷ്ടത്തില്‍ പോകുന്ന പത്ര – ദൃശ്യ മാധ്യമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. നിലവില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കൂട്ടായ്മയും മനോരമ ഉപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തതായിട്ടാണ് ലഭിക്കുന്ന വിവരം.
നിക്ഷേപകര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കി പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ രക്ഷിക്കുവാന്‍ മലയാള മനോരമയും 24 ന്യുസ് ചാനലും ശ്രമിക്കുന്നു എന്നാണ് നിക്ഷേപകരുടെ ആരോപണം. നിക്ഷേപ തട്ടിപ്പില്‍ ഇരയായ നിരവധി വരിക്കാര്‍ വിളിച്ചു പറഞ്ഞിട്ടും പോപ്പുലര്‍ കുടുംബത്തിന് അനുകൂലമായ നിലപാടുകളാണ് മനോരമയും ചില ചാനലുകളും സ്വീകരിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. പോപ്പുലര്‍ ഉടമ റോയിയുടെ മൂത്ത മകള്‍ റിനുവിനെയും ഇളയമകള്‍ റീബയെയും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ മനോരമ പത്രത്തിലും ചാനലിലും വാര്‍ത്ത നല്‍കിയത് റിനുവിനെയും റിയയെയും അറസ്റ്റ് ചെയ്തുവെന്നാണ്. യഥാര്‍ഥത്തില്‍ അറസ്റ്റിലായത് ഇളയ മകള്‍ റീബ ആയിരുന്നു. റിയയെ അറസ്റ്റ് ചെയ്ത കഴിഞ്ഞദിവസം വരെ ഇങ്ങനെയാണ് വാര്‍ത്ത നല്‍കിയിരുന്നത്. തെറ്റായ വാര്‍ത്ത നല്‍കി യഥാര്‍ഥ കുറ്റവാളിയായ റിയയെ രക്ഷിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. പത്തനംതിട്ട ജില്ല പോലീസ് മേധാവി ഓണ്‍ ലൈന്‍ ചാനലുകളുടെ ലൈവ് ഇന്റര്‍വ്യുവില്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടും ഇവര്‍ തിരുത്തിയിരുന്നില്ല. വാര്‍ത്തകള്‍ മിക്കപ്പോഴും തട്ടിപ്പ് നടത്തിയ ഉടമകളെ വെള്ള പൂശുന്ന നിലയിലായിരുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു.
പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമാണെന്ന തരത്തില്‍ ഇന്നലെയും ഇന്നുമായി വാര്‍ത്തകള്‍ മനോരമയും 24 ന്യുസ് ഉള്‍പ്പെടെയുള്ളവരും പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് തട്ടിപ്പിനിരയായ നിക്ഷേപകരെ ഏറെ ചൊടിപ്പിച്ചത്. വിദേശ രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി പട്ടിണി കിടന്നു സമ്പാദിച്ച പണമാണ് ഇതെന്ന് പ്രവാസി നിക്ഷേപകരും രോഷത്തോടെ പറയുന്നു. റിട്ടയര്‍മെന്റ് കാലത്ത് ലഭിച്ച തുകയാണ് ചിലര്‍ നിക്ഷേപിച്ചത്, മക്കളുടെ വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയവയും മുന്നില്‍കണ്ട് നിക്ഷേപിച്ചവരുമുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ വീട്ടു ചെലവുകള്‍ നടത്തിയവരാണ് ഏറെയും. ഇതൊക്കെ കള്ളപ്പണമെന്ന് പറഞ്ഞ് നിക്ഷേപകരെ അടച്ചാക്ഷേപിക്കുന്ന പത്ര ദൃശ്യ മാധ്യമങ്ങളുടെ ലക്‌ഷ്യം മറ്റെന്തോ ആണെന്ന് സംശയിക്കുന്നതായും കോന്നി സ്വദേശി മനുവും കുണ്ടറ സ്വദേശി രഞ്ജിത്തും പറയുന്നു. പ്രവാസിയായ റെനിയും കോശിയും റോയിയും ഇതേ അഭിപ്രായക്കാരാണ്.
സഭാ പിതാക്കന്മാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിക്ഷേപങ്ങള്‍ കള്ളപ്പണമായിരിക്കാം, ഇത്തരം നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വരില്ല. ഈ നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപകരെക്കുറിച്ചും അന്വേഷിക്കുകയും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് കോടികള്‍ തട്ടിച്ചിട്ടും മാധ്യമങ്ങള്‍ വാര്‍ത്തക്ക് പ്രാധാന്യം നല്‍കുന്നില്ല. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും നല്‍കുകയാണെന്ന് അനില്‍ കുമാറും സന്തോഷ് ജോണും പറയുന്നു.
തങ്ങളെ പിന്തുണക്കാത്ത പത്രവും ചാനലും തങ്ങള്‍ക്ക് ഇനിയും വേണ്ടെന്ന കര്‍ശന നിലപാടിലാണ് ബഹുഭൂരിപക്ഷം നിക്ഷേപകരും. കൂനിന്മേല്‍ കുരു എന്ന നിലയിലാണ് ഇത് മാധ്യമ സ്ഥാപനങ്ങളെ ബാധിക്കുക. കോവിഡ് വ്യാപനവും ലോക്ക് ഡൌണും ഏല്‍പ്പിച്ച ആഘാതം വളരെ ഭീകരമായിരുന്നു. നിരവധി ബ്യൂറോകള്‍ അടച്ചുപൂട്ടി, ജീവനക്കാരെ മൂന്നില്‍ ഒന്നായി വെട്ടിച്ചുരുക്കി. നിലവിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് നാളുകളായി. പരസ്യത്തിലൂടെയുള്ള വരുമാനം നാമമാത്രമായി ചുരുങ്ങി. ഇതുകൊണ്ട് ശമ്പളം നല്‍കുവാന്‍ പോലും തികയില്ല. അധികനാള്‍ ഇങ്ങനെ പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഏതു നിമിഷവും അടച്ചുപൂട്ടാമെന്ന് ജീവനക്കാര്‍ക്കും അറിയാം. പ്രതിസന്ധി ഇത്ര രൂക്ഷമായ സാഹചര്യത്തിലാണ് പോപ്പുലര്‍ വിഷയത്തില്‍ നിക്ഷേപകരുടെ തീരുമാനം. നാളെമുതല്‍ പത്രം വേണ്ടെന്ന് ഇതിനോടകം ഏജന്‍സികളെ വരിക്കാര്‍ അറിയിച്ചു കഴിഞ്ഞു. പോപ്പുലര്‍ വിഷയത്തില്‍ തട്ടി ആര്‍ക്കൊക്കെ ക്ഷതമേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.
































