ഒഞ്ചിയം : ഒന്നരവയസ്സുളള കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ വീടിനുമുന്നിൽ യുവാവ് ഉപവാസസമരം നടത്തി. കണ്ണൂക്കര കേളോത്ത് മുഷ്താഖാണ് മാടാക്കരയിലെ ഭാര്യാഗൃഹത്തിനു മുമ്പിൽ വെള്ളിയാഴ്ച സമരം നടത്തിയത്. കഴിഞ്ഞ 420 ദിവസമായി കുഞ്ഞിനെയും ഭാര്യയെയും കാണിക്കുന്നില്ലെന്നാണ് മുഷ്താഖിന്റെ പരാതി.
കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടും ഭാര്യയെയും കുഞ്ഞിനെയും ഹാജരാക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനുളള ശ്രമമാണ് നടക്കുന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സമരം. മനുഷ്യാവകാശദിനമായ ഡിസംബർ പത്തുമുതൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് മുഷ്ത്താഖ് പറഞ്ഞു. അതേസമയം കുഞ്ഞും ഉമ്മയും മാതാപിതാക്കളോടൊപ്പം ഷാർജയിലാണെന്നും യുവാവിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടെന്നും കോടതി തീരുമാനിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും ഭാര്യവീട്ടുകാർ പറഞ്ഞു.