തൃശ്ശൂര്‍ : വിവാഹ വീഡിയോയും ഫോട്ടോയും യഥാസമയം നല്‍കാതിരുന്നതിന് കൊച്ചി എം ജി റോഡിലെ മാട്രിമോണി.കോം ലിമിറ്റഡിന്റെ (Matrimony.Com Ltd) മാനേജിങ്ങ് ഡയറക്ടർ നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃകോടതി ഉത്തരവ്. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. വിവാഹ ഫോട്ടോയും വീഡിയോയും ഒരു മാസത്തിനുള്ളിൽ നൽകണമെന്നും വിധിയില്‍ പറയുന്നു. വിവാഹത്തിന്റെയും മനസ്സമ്മതത്തിന്റെയും ഫോട്ടോയും വീഡിയോയും എടുത്തു നൽകുന്നതിന് 45,000 രൂപ ഈടാക്കിയെന്നും എന്നാല്‍ ഫോട്ടോയും വീഡിയോയും നൽകിയില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം. മനസ്സമ്മതം നടന്നത് പുതുക്കാട് പള്ളിയിലും വിവാഹം നടന്നത് എറവ് കപ്പൽ പള്ളിയിലുമായിരുന്നു. ചടങ്ങുകൾ റെക്കോഡ് ചെയ്തിരുന്നു. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും ഫോട്ടോ ആൽബവും വീഡിയോയും നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് തൃശൂർ ഉപഭോക്തൃകോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷിയുടെ പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തി. ഹർജിക്കാരന് ഫോട്ടോ ആൽബവും വീഡിയോയും ഒരു മാസത്തിനുള്ളില്‍ നൽകണമെന്നും നഷ്ടപരിഹാരമായി 20,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകണമെന്ന് ഉത്തരവ് ഇടുകയായിരുന്നു. വിധി തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ 30,000 രൂപ കൂടുതൽ നൽകണമെന്നും വിധിയിൽ പരാമർശിക്കുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























