കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ വീണ്ടെടുക്കാൻ യുഡിഎഫ് നിയോഗിച്ച ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് കമ്മിഷൻ പഠന റിപ്പോർട്ട് സമർപ്പിച്ചു. ഹെൽത്ത് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും വൺ ഹെൽത്ത് പ്ലാറ്റ്ഫോം നടപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിൽ, എല്ലാ ജില്ലകളിലും സ്പെഷാലിറ്റി, മൾട്ടി സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്.
ആദിവാസി/ മലയോരമേഖലകളിൽ പ്രത്യേക ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലകളിൽ കോസ്റ്റൽ കെയർ യൂണിറ്റുകളും വനിതകൾക്കായി ഷീ ആശുപത്രികളും എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചികിത്സാ സംവിധാനങ്ങളുള്ള ആംബുലൻസുകളും തയ്യാറാക്കും. കേരളത്തെ വിദേശത്തുനിന്നുള്ളവർക്ക് വരെ ചികിത്സക്കായി ആശ്രയിക്കാവുന്ന ഹെൽത്ത് ഡെസ്റ്റിനേഷനാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരിശോധനയും മരുന്നും സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ അവകാശമാക്കും. ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രത്യേക പരിചരണം ഉറപ്പാക്കും എന്നും പഠന റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.






























