റാന്നി: ഓലമേഞ്ഞ ആദ്യകാല പള്ളി പുനർ നിർമ്മിച്ച് റാന്നിയിലെ മർത്തോമ ദേവാലയ വിശ്വാസികൾ. റാന്നി-വൈക്കം മാര്‍ത്തോമ്മാ ഇടവകയുടെ 150-മത് ഇടവകദിനം ആചരിക്കുന്നതിനു മുന്നോടിയായാണ് ആദ്യകാല പളളി പുനർനിർമ്മിച്ചത്. വനത്തിൽ നിന്നും ശേഖരിച്ച കണയോല, മുള, മുളയില, ഓല എന്നിവ ഉപയോഗിച്ച് പഴയകാല തനിമയിൽ ഇടവക അംഗങ്ങൾ തന്നെയാണ് പള്ളി നിർമാണത്തിന് നേതൃത്വം വഹിച്ചത്. പുതുതലമുറ ഇതിനെ ഒരു അത്ഭുതത്തോടെ നോക്കി കാണുമ്പോൾ മുൻ തലമുറയിൽപ്പെട്ടവക്ക് ഇത് പൂർവ്വ പിതാക്കന്മാരുടെ ഓർമ്മപ്പെടുത്തലുകൂടെയായി മാറി പുനരാവിഷ്കരിച്ച പള്ളി.
പള്ളി കാണാൻ ഇടക വിശ്വാസികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പുണ്യ പാവനമായ പമ്പയുടെ തീരത്ത് വൈക്കത്തു കുന്നിന്‍ മുകളില്‍ 1872 നവംബര്‍ 30 നു അഭിവന്ദ്യ മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്തയാല്‍ കൂദാശ ചെയ്യപ്പെട്ടതാണ് ദൈവാലയം. പിന്നീട് സൗകര്യങ്ങൾ അനുസരിച്ചു മാറ്റി സ്ഥാപിക്കുകയായിരുന്നു. ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ പൂര്‍വ്വ മാതാപിതാക്കള്‍ ആരാധിച്ചിരുന്ന പള്ളിത്തറയില്‍ പഴമ നിലനിര്‍ത്തി ഇടവക അംഗങ്ങള്‍ ഒരുമിച്ച് പഴയ പള്ളി പുനര്‍നിര്‍മ്മിച്ചതു ആളുകളെ പഴയ കാലത്തിലെ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തര സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ നവംബര്‍ 27 നു പരിസമാപിക്കും.





























