ചാലക്കുടി : കൂട്ടമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്ക് നേരെ ക്രൂര മർദനം. കുഞ്ഞിനെപ്പോലും വെറുതെ വിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം. ചാലക്കുടി പോട്ടയിലാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും മൂന്ന് വയസ്സുകാരനെ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം വാർത്താ കുറിപ്പിലൂടെ പറയുന്നു.
സംഭവത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു. കുഞ്ഞിനെ മർദിച്ചതിന്റെയും കളിപ്പാട്ടങ്ങൾ അടക്കമുള്ള വസ്തുക്കൾ നശിപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചു. 3 വയസ്സുകാരൻ ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു.
ഇന്നലെ രാത്രിയിലാണു മാരാകായുധങ്ങളുമായി ഇരച്ചെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. പോട്ട കെ.കെ റോഡിൽ കൈനാടത്തുപറമ്പിൽ ജസ്റ്റിൻ വർഗീസിന്റെ വീട്ടിലാണു നാലംഗ സംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിച്ചത്. ജസ്റ്റിനെയും ഭാര്യ ജിജിയെയും മകൻ ജെറാൾഡിനെയും അക്രമികൾ മർദിച്ചെന്നാണ് പരാതി. മാരകായുധങ്ങളുമായി 3 ബൈക്കുകളിലായെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു. വീട്ടുകാർ വീട്ടിൽ കയറി വാതിലടച്ചതോടെ പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ഇറങ്ങാതെ വന്നതോടെ ജനൽചില്ലുകളും മറ്റും തകർക്കുകയും 2 കാറുകൾ കേടുവരുത്തുകയും ചെയ്തതായി ജസ്റ്റിൻ പറഞ്ഞു.