മുംബൈ: ശരദ് പവാര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എന്‍.സി.പിയില്‍ കൂട്ടരാജി. ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താനെ ഘടകത്തിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. മറ്റൊരു നേതാവായ അനില്‍ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശരദ് പവാറിനെ തീരുമാനത്തില്‍നിന്ന് പിന്മാറ്റാനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന.ശരദ്പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് നിർണായക ഘട്ടത്തിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം. 2024ൽ തന്നെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പുകളിലൂം വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന അതികായനാണ് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞ് മാർഗദർശി റോളിലേക്ക് മാറുന്നത്. പ്രതിപക്ഷം ദേശീയ തലത്തിൽ ഐക്യശ്രമം ശക്തിപ്പെടുത്തി വരുകയാണ്. മരുമകനും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനായി ബി.ജെ.പി വല വീശുന്നുണ്ട്.എൻ.സി.പിയും ശിവസേനയും കോൺഗ്രസും ഉൾപ്പെട്ട മഹാ വികാസ് അഘാഡി സഖ്യത്തിനപ്പുറത്തെ സാധ്യതകളിലേക്ക് എൻ.സി.പിയിൽ ഒരു വിഭാഗം ഉറ്റുനോക്കുകയും ചെയ്യുന്നു. ഇതിനെല്ലാമിടയിലാണ് പവാറിന്റെ ‘ബോംബിടൽ’.