മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി മണിമലയിൽ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വെള്ളാവൂർ നിരവത്തുപടി ഭാഗത്തെ വീട്ടിൽ നിന്നും 4 കിലോ 808 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മണിമല നേര്യതറ വീട്ടിൽ പയസ് ജേക്കബ് (51), വെള്ളാവൂർ കറുകപ്പള്ളി ഏറത്തുവടകരയിൽ ബിനു കെ.സി. (50), സുജാത ബിനു (41) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ ജോൺസന്റെ നിർദ്ദേശാനുസരണമായിരുന്നു നടപടി.
മണിമല എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികളുടെ വീടിനോട് ചേർന്നുള്ള ചായ്പ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതി നടപ്പിലാക്കുന്നത്. ലഹരി വിൽപ്പന, സംഭരണം, കടത്ത് എന്നിവയ്ക്കെതിരെ ജില്ലയിലുടനീളം വരും ദിവസങ്ങളിലും കർശനമായ റെയ്ഡുകളും പരിശോധനകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം അനിവാര്യമാണെന്നും പോലീസ് അഭ്യർത്ഥിച്ചു.






























