പത്തനംതിട്ട : ചിറ്റാറിലെ യുവകർഷകൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം സത്യസന്ധവും നീതിപൂർവ്വവും ആണെന്നും സിബിഐ അന്വേഷണത്തിൽ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും സിബി ഐ 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സ്വാഗതം ചെയ്യുന്നു എന്നും കുടുംബതിനു നീതി ലഭിക്കുന്നതിന്റെ ഗുഭസൂചന ആണ് ഇത് എന്നും വിക്ടർ ടി തോമസ് .
വലിയ എതിർപ്പുകളെ മറികടന്ന് താൻ ഉൾപ്പെടെ ഉള്ള പൊതു പ്രവർത്തകർ റാന്നി ഡി എഫ്ഒയിലും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ, പത്തനംതിട്ടയിലും നടത്തിയ ശക്തമായ സമരങ്ങളും കുടുംബത്തിൻ്റെ ധീരമായ നിലപാടുമാണ് മത്തായിയുടെ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാൻ സാധിച്ചത്. സമരത്തിൻ്റെ ഫലമായിട്ടായിരുന്നു റീ പോസ്റ്റുമാർട്ടവും സിബിഐ അന്വേഷണവും നടന്നത്. പോലീസ് അന്വേഷണത്തിൽ ആത്മഹത്യയായിരുന്നു മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ അതിനു വിപരീതമായി സിബി ഐ അന്വേഷണത്തിൽ നരഹത്യ എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്.
തന്റെ പൊതുപ്രവർത്തനരംഗത്ത് ഒരു കുടുംബത്തിന് നീതി ലഭിക്കുവാനുള്ള സമരത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കുകയും അവരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
അതേപോലെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാര തുക നൽകുവാൻ ഉള്ള നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ കൈകൊള്ളുകയും മത്തായിയുടെ മക്കൾക്ക് സൗജന്യമായി പഠിക്കുവാനുള്ള സൗകര്യം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കി കൊടുക്കുകയും ചെയ്യണമെന്നും പത്തനംതിട്ട ജില്ലാ യുഡിഎഫ് ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
































