തൃശൂർ : ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒളിംപ്യൻ മയൂഖ ജോണി. പീഡിപ്പിക്കപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുൻകൈയെടുത്ത കേരള പോലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വക്കീലിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു.
സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനം പ്രതിയെ സഹായിക്കുന്ന തരത്തിലായിരുന്നു. പോലീസ് എഴുതിക്കൊടുത്ത റിപ്പോർട്ട് പോലും കോടതിയിൽ ഒന്ന് വായിച്ചു കേൾപ്പിക്കുക പോലും ചെയ്തില്ല. ഉന്നതമായ കോടതിയിൽ സംസ്ഥാനത്തെയും കേരളാ പോലീസിനെയും പ്രതിനിധീകരിക്കുന്നയാൾക്ക് സ്ത്രീപീഡന കേസുകളിലുള്ള ഇടതുസർക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ബന്ധപ്പെട്ടവർ അയച്ചു കൊടുക്കണമെന്നും അവർ പറഞ്ഞു.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. പീഡകന്റെ നിരന്തര ഭീഷണിയിലും വധശ്രമത്തിലും ഇരയും കുടുംബവും പിടിച്ചു നിന്നത് നിയമത്തിലും സർക്കാരിലും പ്രതീക്ഷയുള്ളതിനാലാണ്. പോലീസും ഇരകൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നവരും പരാജയപ്പെടുമ്പോഴാണ് ചിലർ കയറിലും വിഷക്കുപ്പികളിലും അഭയം തേടുന്നത്.
ആളൂരിലെ ഇരയെ ദൈവം രക്ഷിക്കട്ടെ ! – ഫേസ്ബുക്ക് കുറിപ്പിൽ മയൂഖ ജോണി കുറിച്ചു. ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ആളൂർ പീഡനക്കേസിലെ പ്രതിക്ക് ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണവും വിചാരണയും അടക്കം കേസുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.