ചങ്ങനാശ്ശേരി: എസി കനാലിന്റെ മലിനീകരണത്തിന് പരിഹാരമായി “യന്ത്രമത്സ്യം”, ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ ബയോളജി അധ്യാപിക സിസ്റ്റർ ദീപ്തി മരിയയുടെ വേറിട്ട കണ്ടുപിടുത്തം ചര്‍ച്ചയാവുകയാണ്. ആലപ്പുഴ – ചങ്ങനാശ്ശേരി ജലപാത മാലിന്യത്തില്‍ വീര്‍പ്പുമുട്ടുകയാണ്. സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങളെല്ലാം ഒഴുകി എത്തുന്നത് പുരാതനമായ ഈ കനാലിലേക്കാണ്. ചങ്ങനാശ്ശേരി മനയ്ക്കച്ചിറ ഭാഗത്താണ് കനാലിൽ മാലിന്യം ഏറ്റവും കൂടുതൽ അടിയുന്നത്. കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ മൈക്രോപ്ലാസ്റ്റിക്’ (Microplastics) കണികകളാണ് വില്ലൻ. ഇതിനെ നീക്കം ചെയ്യാൻ റോബോട്ടിക് ഫിഷ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് സിസ്റ്റർ ദീപ്തി മരിയ.
വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചിട്ടുള്ള ഈ മാതൃക സെൻസർ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. വെള്ളത്തിലൂടെ നീങ്ങി മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളെ ഇത് വലിച്ചെടുക്കും. എംജി സർവകലാശാലയുടെ എൻവയൺമെന്റൽ സയൻസ് ലാബിൽ നടത്തിയ ഈ ഗവേഷണത്തിന് വൻ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന ശാസ്ത്രമേളയിൽ റിസർച്ച് പ്രോജക്ടിൽ മൂന്നാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ (South Indian Science Fair) പ്രത്യേക ജൂറി അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ് സിസ്റ്റർ ദീപ്തി മരിയയും യന്ത്രമത്സ്യവും.





























