തിരുവനന്തപുരം : ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിൽ ഒത്തുകളി സംശയിച്ച് കസ്റ്റംസ്. ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ നേടുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.
ഡിസ്കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരിൽ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് കൈമാറിയത്. അസ്ഥിരോഗവിഭാഗം ഐ.സി.യു.വിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതർ ഒരുക്കിയിട്ടുള്ളത്.
വിശ്വസ്തരായ ജീവനക്കാരല്ലാതെ ആരെയും ഈഭാഗത്തേക്ക് കടത്തിവിടുന്നില്ല. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേരും. ഇതിനുശേഷമാകും തുടർചികിത്സ തീരുമാനിക്കുക.