ശ്രീനഗര്‍ : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ ആരംഭിച്ചതിന് പിന്നാലെ താജ് മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുറികള്‍ക്കകത്ത് ഹിന്ദു ദൈവങ്ങളും ശില്‍പ്പങ്ങളും ഗ്രന്ഥങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 20 മുറികള്‍ തുറക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ ഇതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്.
മുഗള്‍ രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മെഹബൂബ ആരോപിച്ചു. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ താജ് മഹലും ചെങ്കോട്ടയും പൊളിക്കാനും മെഹബൂബ പറഞ്ഞു. ഇവ ക്ഷേത്രങ്ങളാക്കിയാല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ ആര് വരുമെന്ന് കാണാമെന്നാണ് മെഹബൂബ വെല്ലുവിളിക്കുന്നത്. ഇന്ത്യയുടെ സ്വത്തുക്കള്‍ വില്‍ക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ അവസ്ഥ അയല്‍ രാജ്യങ്ങളേക്കാള്‍ താഴേക്ക് പോകുകയാണെന്നും മെഹബൂബ പറഞ്ഞു. ഇന്ന് ഇന്ത്യ പാകിസ്താനിനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ്. എന്നാല്‍ ഇത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് പിഡിപി നേതാവ് ആരോപിച്ചു.
ജയ്പൂര്‍ രാജകുടുംബത്തിന്റെ സ്ഥലം പിടിച്ചെടുത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ താജ് മഹല്‍ നിര്‍മ്മിച്ചത് എന്ന് ബിജെപി എംപി ദിയാ കുമാരി പറഞ്ഞിരുന്നു. താജ് മഹലിനകത്ത് ഹൈന്ദവ വിഗ്രഹങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ അടച്ചിട്ട 20 മുറികള്‍ തുറന്ന് നല്‍കണമെന്നും വിവിധ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തുകൊണ്ട് നിര്‍മ്മിച്ച കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണം എന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.