പത്തനംതിട്ട: പമ്പയുടെ ഓളങ്ങളിൽ ആവേശം നിറച്ച് നടന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയവും സ്വന്തമാക്കി. ആചാരപ്പെരുമയും വള്ളപ്പാട്ടിന്റെ താളവും ആവേശവും നിറഞ്ഞ മത്സരത്തിലാണ് ഇരുടീമുകളും മിന്നും വിജയം നേടിയത്. എ ബാച്ച് ഫൈനലിൽ 4 മിനിറ്റ് 33.029 സെക്കൻഡിൽ ലക്ഷ്യസ്ഥാനത്തെത്തിയാണ് മേലുകര കിരീടം ഉറപ്പിച്ചത്. ട്രാക്ക് ഒന്നിൽ ഇടശേരിമല കിഴക്ക്, ട്രാക്ക് രണ്ടിൽ മല്ലപ്പുഴശ്ശേരി, ട്രാക്ക് മൂന്നിൽ കോയിപ്രം, ട്രാക്ക് നാലിൽ മേലുകര എന്നിങ്ങനെയായിരുന്നു എ ബാച്ച് ഫൈനലിലെ പോരാട്ടം.
ബി ബാച്ച് ഫൈനലിൽ ട്രാക്ക് ഒന്നിൽ മംഗലം, ട്രാക്ക് രണ്ടിൽ തോട്ടപ്പുഴശ്ശേരി, ട്രാക്ക് മൂന്നിൽ വന്മമഴി, ട്രാക്ക് നാലിൽ കോറ്റാത്തൂർ കൈതക്കോടി എന്നിവരാണ് മാറ്റുരച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് കോറ്റാത്തൂർ കൈതക്കോടി തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കിയത്. പമ്പയുടെ ഓളപ്പരപ്പിൽ താളം തെറ്റാതെ തുഴഞ്ഞെത്തിയ പള്ളിയോടങ്ങളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങളാണ് ആറന്മുളയിൽ ഒഴുകിയെത്തിയത്.































