വാഷിങ്ടൺ: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതി പരത്തി ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ ആക്രമിക്കുമെന്ന തുറന്ന യുദ്ധഭീഷണിയുമായാണ് ട്രംപ് രംഗത്തെത്തിയത്. ഇറാനെ ആക്രമിച്ച് ഖാര്‍ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചിരിക്കുകയാണ് ട്രംപ്. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒമാൻ ഉൾക്കടൽ വഴി കടന്ന് പോയ എണ്ണ ടങ്കർ കപ്പലിനെ ആക്രമിച്ചെന്നും യുഎസ് പറഞ്ഞു.
അതിനിടെ ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകില്ലെന്ന് ഭീഷണി ഉയർത്തി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഇറാനിയൻ ഫണ്ട് വിട്ട് തരില്ലെന്ന മുന്നറിയിപ്പ് നൽകിയത്. മരവിപ്പിച്ച ഇറാൻ്റെ പണം ഉപയോഗിച്ച് ഗൾഫിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കും നാശനഷ്ടങ്ങൾക്കും പരിഹാരം കാണുമെന്നാണ് യുഎസ് ഭീഷണി. ഇറാന്റെ മരവിപ്പിച്ച പണവും സ്വത്തുക്കളും വിട്ട് നൽകാത്തതിൽ ഇറാൻ കടുത്ത അതൃപ്തിയിൽ തുടരവേയാണ് യുഎസിൻ്റെ ഭീഷണി. സ്വത്തുകൾ വിട്ട് നൽകില്ലെന്ന യുഎസ് വാദം ചൂണ്ടിക്കാട്ടിയാണ് ഇറാൻ സമാധാന കരാറിൽ നിന്നും പിന്മാറിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ഇറാൻ അറിയിച്ചിരുന്നത്





























