റാന്നി: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തർക്കത്തിനിടെ ഒരുമിച്ചു താമസിക്കുന്ന ആസ്സാം സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. വടശേരിക്കര ഒളികല്ലിലെ ഇവരുടെ താസ്ഥലത്ത് ഞായറാഴ്ച രാവിലെ 9.30 നാണ് സംഭവം. ഇവിടുത്തെ ജെ ആൻഡ് സി ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളികളുടെ ഇവിടെയുള്ള താമസ്ഥലത്താണ് സംഭവമുണ്ടായത്. ആസ്സാം കൊക്രാജാർ ഖോക്സാഗുരി ഗാരാഗുരി ബിരേൻ ബർമൻ മകൻ ധനജ്ജയ് ബർമ(29)നാണ് വെട്ടേറ്റത്. പശ്ചിമ ബംഗാൾ ജൽപ്പായ്ഗുരി ഖദീജബറ്റാബാരി സഹപാര സുശീർദാസിന്റെ മകൻ ശിബർജ്ജുൻ ദാസ് (29) ആണ് അറസ്റ്റിലായത്. ആദ്യം ഒരു തടിക്കഷ്ണം കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോൾ ധനജ്ജയ് ബർമൻ ഒഴിഞ്ഞുമാറി ഈസമയം ദേഷ്യം മൂത്ത പ്രതി കത്തി കൊണ്ട് വെട്ടുകയായിരുന്നു. തടഞ്ഞപ്പോൾ ഇടത് കൈതണ്ടയിൽ ആഴത്തിൽ മുറിവേറ്റു.
കേസെടുത്ത പെരുനാട് പോലീസ് അന്വേഷണം തുടങ്ങുകയും സംഭവസ്ഥലത്തു നിന്നും കത്തി കണ്ടെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ വിജയൻ തമ്പി, എ എസ് ഐ റെജിതോമസ്, സി പി ഓ ജോമോൻ, ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു