ന്യൂഡല്‍ഹി : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി. സംസ്ഥാനങ്ങള്‍ പരസ്പരം തീരുമാനിച്ച് ബസുകളില്‍ ഇവരുടെ മടക്കം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രത്യേക തീവണ്ടികള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബസുകളില്‍ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും മറ്റുള്ളവരും സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ പരസ്പരം സംസാരിച്ച് ആരെയൊക്കെ കൊണ്ടുപോകണം എന്ന കാര്യം തീരുമാനിക്കണം. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിച്ച് ബസുകളില്‍ ഇവരെ കൊണ്ടുപോകണം. കൂടുതല്‍ സംസ്ഥാനങ്ങള്‍ വഴി യാത്ര വേണ്ടിവരുന്നെങ്കില്‍ അവര്‍ ഈ ബസുകള്‍ക്ക് അനുമതിയും നല്‍കണം. സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ആവശ്യമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദേശങ്ങള്‍.
അതെസമയം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു. തിരിച്ചുകൊണ്ടുവരുന്നവരില്‍ സംസ്ഥാനം പ്രഥമ പരിഗണന നല്കുന്ന വിഭാഗങ്ങള്‍ ഇവയാണ്.
1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.
2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.
3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.
4. പരീക്ഷ, ഇന്റര്വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.
5. തീർത്ഥാടനം , വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.
6. ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.
7. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.
8. കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവര്‍.
The post കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി appeared first on Pathanamthitta Media.































