പത്തനംതിട്ട : മിൽമ പാലിന്റെ കവറുകളോട് സാദൃശ്യമുള്ള കവറുകളിൽ പാൽ വില്‍പ്പന സംസ്ഥാനത്ത് സജീവം. ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ് ചില പാൽ കമ്പനികൾ പാൽ വിപണിയിൽ എത്തിച്ച് വിറ്റഴിക്കുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്തു പോലും വിപണിയിൽ പാൽ പരിശോധന കാര്യക്ഷമമായിരുന്നില്ല. ഇതിനെ മറയാക്കി ഉപയോക്താക്കളെ കബളിപ്പിച്ച് നിരവധി ബ്രാൻഡുകളാണ് വിപണിയിൽ ഇപ്പോഴുള്ളത്. അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
മിൽമയാണെന്ന് തെറ്റിദ്ധരിച്ച് വാങ്ങി ഉപയോഗിച്ച് വഞ്ചിതരായ ഉപഭോക്താക്കൾ പലയിടങ്ങളിലും പരാതികളുമായി കടകളിൽ എത്തുന്നുണ്ട് . എന്നാൽ തങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളാണെന്ന് കാണിച്ച് വ്യാപാരികൾ കയ്യൊഴിയുകയാണ് ചെയ്യുന്നത് . ഒറ്റ നോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിൽ നിറച്ചാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് ട്രേഡ് മാര്‍ക്കും ഐ.എസ്,ഓ സര്‍ട്ടിഫിക്കേഷനും ഉണ്ടെന്നാണ് പാക്കറ്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇത് ശരിയാണെങ്കില്‍ എങ്ങനെ ഇത് ലഭിച്ചുവെന്നും അന്വേഷിക്കണമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

മിക്കയിടത്തും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് കവറു പാലുകളും ഇടകലർത്തി വിൽക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട് . പലപ്പോഴും ഉപഭോക്താക്കൾ തട്ടിപ്പ് മനസിലാക്കാതെയാണ് ഇവ വാങ്ങുന്നത്. മിൽമ പാൽ അരലിറ്റർ കവറുകളിലാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ സമാനമായ കവറുകളിൽ എത്തിക്കുന്നത് 450 എംഎൽ പാലാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. മിൽമയുടെ ഏജൻസികളെ തെരഞ്ഞുപിടിച്ചാണ് ഇവരും കച്ചവടം കൊഴുപ്പിക്കുന്നത്. മിൽമ നൽകുന്ന കമ്മീഷനെക്കാൾ മൂന്ന് രൂപ അധികത്തിൽ നൽകുന്നതിനാൽ പലവ്യാപാരികളും തട്ടിപ്പുകാരുടെ വലയിൽ വീണിരിക്കുകയാണ്
മിൽമയുടെ കവറിന്റെ രൂപസാദൃശ്യമുള്ള രണ്ട് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതായി മിൽമ അധികൃതർ പറയുന്നു. ഈ രണ്ട് കമ്പനികൾക്കും നിയമപരമായ നോട്ടീസ് നൽകിയെങ്കിലും വിശദീകരണം നൽകാൻ പോലും ആരും തയ്യാറായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.































