ദില്ലി: കേരളത്തിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ മന്ത്രി എ പി അനിൽ കുമാർ. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ 10 വർഷം പിണറായി ഒറ്റ വാക്ക് പോലും മിണ്ടിയില്ല. കേന്ദ്ര സർക്കാരിനെതിരെ മിണ്ടാത്തത് എന്താണെന്നാണ് മനസ്സിലാകാത്തത്. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തത്.
റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. ദേശീയ തലത്തിൽ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്നും മന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും മന്ത്രി പഴിച്ചു. ഇപ്പോൾ തർക്കം തീർന്നോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നു എന്നും എ പി അനിൽ കുമാർ പറഞ്ഞു.






























