തിരുവനന്തപുരം : ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ഓണക്കിറ്റിലെ ഏലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണ്. ഇ-ടെണ്ടർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം കിട്ടി. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ല. എങ്കിലും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.