തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിയിൽ ന്യായങ്ങള്‍ പറയുന്നതല്ല സര്‍ക്കാര്‍ സമീപനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറില്ല. നെടുമ്പാശേരിയില്‍ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നു. എൻഎച്ച്എഐ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്നും റിയാസ് പറഞ്ഞു.
പ്രീമണ്‍സൂണ്‍ പ്രവൃത്തി നടത്തിയില്ലെന്ന ആരോപണവും അവാസ്തവമെന്നും മന്ത്രി റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്കു പോയ ഹോട്ടലുടമ ഹാഷിം (52) റോഡിലെ കുഴിയില്‍ വീണ് മരിച്ചിരുന്നു. സംഭവത്തില്‍ ഹാഷിമിന്റെ ബന്ധുക്കള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതിയും ഇടപെടല്‍ നടത്തി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയിരുന്നു.





























