തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി കേരള സമൂഹത്തിൽ വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കിയെന്നും മന്ത്രി പ്രതികരിച്ചു. സർക്കാരിന് വിശ്വാസികളും അല്ലാത്തവരെയും ആവശ്യമുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും അടിച്ചേൽപ്പിക്കണം എന്ന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു സമൂഹത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും അഭിപ്രായത്തിലേക്ക് എത്താൻ കൂട്ടായ ചർച്ച നടത്തുമെന്ന് നിയമമന്ത്രി തന്നെ പറഞ്ഞുവെന്നും സജി ചെറിയാൻ. ശബരിമല കേസിലെ വിധി വന്നപ്പോൾ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു. ഇതോടെ യുഡിഎഫ് അങ്കലാപ്പിലായി. അവസാനം പോറ്റിയെ കൊണ്ടുവന്നു കള്ളത്തരം പറയിച്ചു. അവസാനം ആപ്പിൽ വീണു. പോറ്റി തന്നെ അകത്ത് പോയി. എൻഎസ്എസിനും എസ്എൻഡിപിക്കും തങ്ങളോട് സ്നേഹം കൂടിയെന്നും അദ്ദേഹം പറഞ്ഞു.
മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രേംകുമാറിന് ചില തെറ്റിദ്ധാരണകളുണ്ടായെന്ന് സജി ചെറിയാൻ. അദ്ദേഹം കോൺഗ്രസിന്റെ ഭാഗമാവുമെന്ന് കരുതുന്നില്ല. അദ്ദേഹം അത്രയും തരംതാഴാൻ സാധ്യതയില്ല. കോൺഗ്രസിലേക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് ആയുധമായി ഇത് ഉപയോഗിക്കരുടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മതേതരത്തിന്റെ ഈറ്റില്ലമാണെന്നും ലീഗിനോട് തനിക്ക് പഴയ സ്നേഹം ഇല്ലായെന്നേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.





























