ചെങ്ങന്നൂർ : 1953 ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ചെങ്ങന്നൂർ ആയുർവേദ ആശുപത്രിയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുന്നത് ഇപ്പോഴാണെന്നും നിരവധി സാങ്കേതിക തടസ്സങ്ങൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ പേരിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ നേതൃത്വം ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആയുർവേദ ആശുപത്രി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. നിർമ്മാണത്തിനു ശേഷം പരിപാലനം നടത്തേണ്ടത് നഗരസഭയാണ്. ആശുപത്രി നിർമ്മാണത്തിന് നഗരസഭയുടെ ഭാഗത്ത് നിന്നും ഒരു സഹായവും ഉണ്ടായില്ല. രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും നാടിന്റെ വികസന കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയ്ക്കു സമീപം നിർമ്മിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 48. 5 കോടി രൂപ വകയിരുത്തി അഞ്ചു നിലകളോടു കൂടിയ കെ.എസ്.എഫ്.ഡി.സി യുടെ തീയറ്റർ സമുച്ചയമാണ് ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത്. മൂന്ന് തിയേറ്ററുകളും ഓഡിറ്റോറിയവും മിനി കോൺഫറൻസ് ഹാളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഗവ. ഐടിഐ ജങ്ഷനിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ശരത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.എഫ്.ഡി.സി എം.ഡി പ്രിയദർശൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ.പി ജിജി ജോൺ, പി.കെ അനിൽ കുമാർ, ഷാജി ജോൺ പട്ടന്താനം, ടി.സി ഉണ്ണികൃഷ്ണൻ, വി.ജി അജീഷ് എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ് ബിന്ദു സ്വാഗതവും ഡോ.ജയമോഹൻ നന്ദിയും പറഞ്ഞു.





























