തിരുവല്ല: പാഠപുസ്തക പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ പൊതു സമൂഹവുമായി ആശയവിനിമയം നടത്തി നടപ്പാക്കുകയെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പത്തിന്റെയും കാര്യമില്ല. ഇല്ലാത്ത ചിലത് ഉണ്ടെന്ന് പറഞ്ഞുണ്ടാക്കി ദുരൂഹത പടർത്തുകയാണ് ചിലർ. ഇവരെ ജനം തിരിച്ചറിയും. തിരുവല്ല ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ സഹവിദ്യാഭ്യാസ സ്ഥാപനമാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1904 ലാണ് ബാലികാമഠം പെൺപള്ളിക്കൂടം സ്ഥാപിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഗേൾസ് / ബോയ്സ് സ്കൂളുകൾ മിക്സഡ് സ്കൂളുകൾ ആക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിക്രമം ഉണ്ട്. സ്കൂൾ അധികൃതരുടെയും പിടിഎയുടെയും തദ്ദേശഭരണ സ്ഥാപനത്തിന്റെയും കൂട്ടായ അപേക്ഷ മാത്രമേ പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കൂ. ആ ശുപാർശ ലഭിച്ചാലും പൊതു വിദ്യാഭ്യാസ വകുപ്പ് അക്കാര്യം വിശദമായി പരിശോധിക്കും. എന്നിട്ട് മാത്രമേ അനുമതി നൽകൂ.
സഹ വിദ്യാഭ്യാസം എന്നത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു വിദ്യാഭ്യാസ ക്രമമാണ്. വിവിധ കാലഘട്ടങ്ങളിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഗേൾസ് / ബോയ്സ് സ്കൂളുകൾ ആയി നിശ്ചയിക്കപ്പെട്ട വിദ്യാലയങ്ങൾ മിക്സഡ് സ്കൂൾ ആകുന്നതിനെ സർക്കാർ എതിർക്കുന്നില്ല. മറിച്ച് പ്രോത്സാഹനം ഉണ്ട് താനും. ഇക്കാര്യങ്ങളിൽ അതത് സ്കൂളുകൾ എടുക്കുന്ന പുരോഗമന നടപടികൾക്ക് സർക്കാരിന്റെ പിന്തുണ ഉണ്ടാകും എന്നത് തീർച്ചയാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.





























