റാന്നി: സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ ‘മിഷൻ കേരളം’ പദ്ധതിയിൽ വിവിധ കൃഷികൾക്ക് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. 10 സെന്റിന് മുകളിൽ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്കും പാട്ടകൃഷിക്കും ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാകുന്നതാണ്. വാഴകൃഷി, കൈത കൃഷി എന്നിവ ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 26250 രൂപാ ധനസഹായം നൽകും.
ഫലവൃക്ഷങ്ങളായ റംബുട്ടാൻ, മാംഗോസ്റ്റീൻ, ഡ്രാഗൺഫ്രൂട്ട്, കുടംപുളി, പ്ലാവ് മുതലായവ കൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 30,000 രൂപാ ധനസഹായം നൽകും. കൂണ്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും നിലവില്‍ 80-100 ബെഡ് കൃഷി ചെയ്യുന്നവര്‍ക്കും യൂണിറ്റൊന്നിന് 11250 രൂപയും, കൂൺ വിത്തുൽപാദനത്തിന് 2 ലക്ഷം രൂപയും പാഷൻഫ്രൂട്ട് കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 20,000 രൂപയും ധനസഹായം നൽകുന്നതാണ്.
ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ മുതലായവ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 20,000 രൂപാ ധനസഹായം നൽകുന്നു. ഹൈബ്രീഡ് പച്ചക്കറി കൃഷി പന്തലിൽ ചെയ്യുന്നതിന് ഹെക്ടറിന് 20,000 രൂപയും പന്തലില്ലാതെ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15,000 രൂപയും ധനസഹായം ലഭിക്കുന്നതാണ്. താത്പര്യമുള്ള കർഷകർ അപേക്ഷകൾ ഡിസംബർ 31 മുൻപായി അതാത് കൃഷി ഭവനുകളിൽ സമർപ്പിക്കേണ്ടതാണെന്ന് കൃഷി അസി.ഡയറക്ടര്‍ അറിയിച്ചു.





























