കോന്നി : രാഷ്ട്രീയത്തിൽ മതം കലർത്തന്നത് കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിൽ ഒരു രാഷ്ട്രീയം വളർത്തുന്നതിനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. മതമല്ല മാനവികതയാണ് നാം അടിസ്ഥാനമാക്കേണ്ടത്. സ്വകാര്യ ജീവിതത്തിൽ മതം കൊണ്ടുവരുന്നത് പോലെ അല്ല സമൂഹ ജീവിതത്തിൽ മതം കൊണ്ടുവരുന്നത്.
ഏതൊരു ഭരണാധികാരിയും ഇന്ത്യയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മതേതര മൂല്യങ്ങൾ സംരക്ഷിച്ചുകൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. എന്നാൽ ഇതിന് തികച്ചും വിപരീതമായാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപുഴ ശശി, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, ജില്ലാ കൗൺസി അംഗങ്ങൾ ആയ സുമതി നരേന്ദ്രൻ, വിജയ വിൽസൺ, കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി സി ജെ റെജി തുടങ്ങിയവർ സംസാരിച്ചു.





























