തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് വന്ന് സംസാരിക്കാൻ അവസരം ഒരുക്കിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ പോലീസ് മർദനമാണെന്ന് കോൺഗ്രസ് എംഎൽഎ എഡി തോമസ്. പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു എ.ഡി തോമസ്. ‘കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഒരു കുപ്പി വെള്ളവുമായി വന്ന് ഞങ്ങളുടെ പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ആശങ്കപ്പെടുന്നത് കണ്ടു. എഐവൈഎഫിന്റെ കുട്ടികൾക്ക് വേദനിച്ചപ്പോൾ ഒരു പിതാവിന്റെ കരുതൽ അദ്ദേഹത്തിലുണർന്നു. സഹജീവി സ്‌നേഹമുണ്ടായി. ദീർഘമായ പത്ത് വർഷത്തിന് ശേഷമാണ് മനുഷ്യസഹജമായ ഒരു വികാരം അദ്ദേഹത്തിനുണ്ടായത്. അതിനെ സ്വാഗതം ചെയ്യുകയാണ്. പത്ത് വർഷക്കാലം ചെയ്ത്കൂട്ടിയ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് ആത്മപരിശോധന നടത്തണം’ എ.ഡി.തോമസ് പറഞ്ഞു.
‘ഭരണകൂട ഭീകരതയ്‌ക്കെതിരെയും പോലീസ് രാജിനെതിരെയും ശബ്ദമുയർത്തിയ ആൾ മുഖ്യമന്ത്രിയായപ്പോഴാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പോലീസ് മർദനങ്ങളുണ്ടായത്. ആ മുഖ്യമന്ത്രിയുടെ കാലത്ത് തെരുവുകളിൽ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് വാഴ്ത്തിപ്പാടുകയാണ് ചെയ്തത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, സമരം ചെയ്തതിന്റെ പേരിൽ, ഒരു കറുത്ത തുണി കഷ്ണം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ തന്നെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയേയും ആലപ്പുഴ നഗരത്തിലിട്ട് പട്ടിയെ തല്ലുന്ന പോലെ തല്ലി. മുഖ്യമന്ത്രിയുടെ ഗൺമാൻ ഇറങ്ങി ഞങ്ങളുടെ തല തല്ലിപ്പൊളിച്ചു. ആ രക്ഷാപ്രവർത്തനം എന്നെ ഇവിടെ എത്തിച്ചു’ തോമസ് പറഞ്ഞു.





























