റാന്നി: ഒറ്റപ്പെട്ടു പോയ അറിയാഞ്ഞിലമൺ കുരുമ്പൻ മൂഴി പ്രദേശങ്ങളിലെ കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിക്കുന്നതിന് നടപടിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് കുരുമ്പൻ മൂഴി, അറയാഞ്ഞിലിമൺ കോസ് വേകൾ മുങ്ങിയതയോടെയാണ് പ്രദേശങ്ങൾ ഒറ്റപ്പെട്ടത്. രണ്ടു പ്രദേശങ്ങളുടെയും മൂന്നു വശവും ശബരിമല വനവും ഒരു വശം പമ്പാ നദിയും ആണ്. പമ്പാ നദിയിലെ ഉയരം കുറഞ്ഞ കോസ്‌വേകൾ മാത്രമാണ് ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക വഴി. എന്നാൽ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ് വേ മുങ്ങി ഇവിടങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെടും. പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന അറിയാഞ്ഞിരി മണ്ണും നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുരുമ്പൻ മൂഴിയിലും ആദിവാസികൾ കുടുംബങ്ങൾ ഉൾപ്പെടെ 400 ഓളം കുടുംബങ്ങൾ വീതമാണ് ഉള്ളത്.
പ്രളയത്തിൽ വെള്ളം ഉയർന്നതോടെ ഇവിടങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. എം എൽഎയുടെ നിർദ്ദേശപ്രകാരം ട്രൈബൽ വകുപ്പ് ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു. പ്രദേശങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ ജനറൽ വിഭാഗങ്ങൾക്കും ഭക്ഷ്യ കിറ്റ് അടിയന്തരമായി നൽകണമെന്ന് എംഎൽഎ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചിരുന്നതിനെ തുടർന്നാണ് നടപടി. ഭക്ഷ്യകിറ്റ് വിതരണം സിവിൽ സപ്ലൈസ് വകുപ്പിനേയും ദുരന്തബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിന് തഹസിൽദാരെയും ചുമതലപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.