റാന്നി : പഴവങ്ങാടിയിലെ കൃഷിനാശം സംയുക്ത സംഘം പരിശോധിച്ച് ഒരാഴ്ചക്കകം നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാന്‍ പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വ്യാഴാഴ്ച വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടമാണ് പഴവങ്ങാടിയിൽ ഉണ്ടായത്. നിരവധി വീടുകൾക്കും കാർഷികവിളകൾക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് എംഎൽഎ സംയുക്ത യോഗം വിളിച്ചത്.
നഷ്ട പരിഹാരം കണക്കാക്കാൻ റവന്യൂ പഞ്ചായത്ത് അധികൃതർ സംയുക്തമായി സ്ഥല പരിശോധന നടത്തണം. കൃഷി, മൃഗസംരക്ഷണ വകുപ്പുകളും ബന്ധപ്പെട്ട നാശനഷ്ട കണക്കുകൾഎടുത്ത് അടിയന്തരമായി സർക്കാരിന് സമർപ്പിക്കണം.
പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ , തഹസിൽദാർ നവീൻ ബാബു , കൃഷി -മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.






























