റാന്നി : ചെത്തോങ്കര വലിയ തോടിൻറെ വീതി മഴക്കാലത്തിന് മുൻപേ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ കെ എസ് ടി പി അധികൃതർക്ക് നിർദ്ദേശം നൽകി. എംഎൽഎ യുടെ നിർദേശത്തെ തുടർന്ന് കെഎസ് ടി പി സൂപ്രണ്ടിംഗ് എഞ്ചിനീയർ എൻ ബിന്ദു സ്ഥലം സന്ദർശിച്ചു വസ്തുതകൾ വിലയിരുത്തി.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് ഇറക്കി ഡി ആർ കെട്ടിയതിനെ തുടർന്നാണ് റോഡിൻറെ വീതി കുറഞ്ഞത്. തോടിന്റെ മറുവശത്ത് കെഎസ്ടിപി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടുത്തെ മണ്ണ് മാറ്റി റോഡിന് വീതി വർധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ കെഎസ്ടിപി ഇതിന് ഫണ്ട് അനുവദിക്കാത്തതോടെയാണ് തോടിന്റെ വീതി കൂട്ടൽ പ്രതിസന്ധിയിലായത്. കെഎസ്ടിപി തിരുവനന്തപുരത്തെ ചില ഉദ്യോഗസ്ഥരാണ് ആണ് ഇതിന് പിന്നിൽ നിൽക്കുന്നത്.
മഴക്കാലത്ത് തോട് നിറഞ്ഞ് വെള്ളം വരുമ്പോൾ ഇതിനെ ഉൾക്കൊള്ളാൻ ഇപ്പോഴത്തെ വീതികുറഞ്ഞ തോടിന് ആവില്ല. വെള്ളം കരകവിഞ്ഞു സമീപ സ്ഥലങ്ങളിലും സംസ്ഥാനപാതയിലും പ്രളയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ പ്രശ്നം അധികൃതർ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. തോടിന് ഇരുവശവും കെട്ടാൻ 4.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയിരുന്നു കെഎസ്ടിപിക്ക് സമർപ്പിച്ചിരുന്നത്. ഇതിന് അനുമതി ലഭിച്ചിട്ടില്ല.
ഇതിനിടയിൽ തോടിനോട് ചേർന്നുള്ള ഭാഗം കരാറുകാർ കെട്ടുകയും ചെയ്തു. ഇതിനു ലഭിക്കാനുള്ള രണ്ടര കോടി രൂപയ്ക്കും അനുമതി ലഭിച്ചിട്ടില്ലെന്നാണ് കരാർ കമ്പനി പറയുന്നത്. ഇതിനാലാണ് കെ എസ് ടി പിയുടെ അനുമതിയില്ലാതെ മറുവശം കെട്ടാൻ ഇവർ മടിക്കുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനീയറെക്കൂടാതെ എക്സി. എഞ്ചിനീയർ വി കെ ജാസ്മിൻ, അസി എക്സി. എൻജിനീയർ റോജി പി വർഗീസ്, ടി ജി അനൂപ്, സി ജെ അരവിന്ദ്, ശ്രീരാജ് എന്നിവരും സ്ഥലം സന്ദർശിച്ചു.































