റാന്നി : അഞ്ചു വർഷം കഴിഞ്ഞിട്ടും റാന്നി- ചെറുകോൽപ്പുഴ റോഡ് പുനരുദ്ധാരണം അനിശ്ചിതമായി നീളുന്നത് മൂലം വ്യാപക പ്രതിഷേധം ഉയരുന്നു. ശബരിമല അനുബന്ധ റോഡുകളിൽ ഉള്‍പ്പെട്ട 17 റോഡുകളിൽ ഒന്നാണ് ചെറുകോൽപ്പുഴ – റാന്നി പാത. രണ്ടു വർഷം മുൻപ് സീസൺ കാലത്തിന് മുൻപ് റോഡ് ഉടൻ പണിയണമെന്ന് കോടതി നിർദ്ദേശമടക്കമുള്ള റോഡാണിത്. ശബരിമല സീസൺ കാലത്ത് രണ്ടു ദിവസത്തോളം തിരുവാഭരണ ഘോഷയാത്രകടന്നു പോകുന്നതും തീർത്ഥാടന കാലത്ത് ആയിരക്കണക്കിന് അയ്യപ്പൻമാർ യാത്ര ചെയ്യുന്നതുമായ റോഡാണിത്.
എരുമേലിയിൽ നിന്നും പന്തളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയുമാണ് ഇത്. പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാരാമൺ, ചെറുകോൽപ്പുഴ സമ്മേളനങ്ങൾ തുടങ്ങി നിരവധി പരിപാടികളില്‍ ബന്ധപ്പെട്ട റോഡാണിത്. റോഡിന്റെ വികസന ആവശ്യവുമായി അഞ്ചു വർഷം മുൻപെ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് മുൻ റാന്നി എംഎൽഎ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതി തിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ 2016 ആഗസ്റ്റ് 2 ന് വലിയ പള്ളി ജംഗ്ഷനിൽ നിന്നും ജനകീയ ബോധവത്കരണ പദയാത്ര നടത്തിയിരുന്നു.
റോഡിന്റെ വികസനത്തിന് പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ അന്ന് റോഡ് അളന്ന് 10 മീറ്റർ വീതിയിൽ കുറ്റി വെച്ചും റോഡിന്റെ ഇരുഭാഗത്തെ സ്ഥലയുടമകളുമായി സംസാരിച്ച് സ്ഥലം വിട്ടുകൊടുക്കുന്ന സമ്മതപത്രവും ഒപ്പിട്ടു നല്കിയിരുന്നു. റോഡ് വികസനത്തിന് സ്ഥലം വിട്ടു നല്കിയാൽ ഒരു മാസത്തിനു ള്ളിൽ റോഡുപണി തുടങ്ങുമെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നീട് രണ്ടു വർഷമായിട്ടും പണിതുടങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ യോഗം കൂടിയിരുന്നു. അപ്പോഴും അധികൃതരുടെ മറുപടി പഴയ പല്ലവിയായിരുന്നു.
പിന്നിട് ചെന്നെ കേന്ദ്രമായ ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് 8 ലക്ഷം രൂപ ചിലവിൽ റോഡിൽ സാധ്യത സർവ്വേയും, പഠനവും നടത്തി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ചെറുകോൽപ്പുഴ -മണിയാർ സംയുക്ത റോഡു പദ്ധതിയിലാണ് ഈ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തേ കുളമ്പന്താനം -മണിയാർ സംയുക്ത പദ്ധതിയിലായിരുന്നു. 50 കിലോമീറ്ററോളം വരുന്ന ഈ പദ്ധതിയുടെ വിശദ പ്രൊജക്ട് റിപ്പോർട്ട് ഡി പി ആർ തയ്യാറാക്കുന്നതേയുള്ളു.
പിന്നീടാണ് ചെറുകോൽപ്പുഴ – മണിയാർ ആയി മാറുകയും ഇതിന്‍റെ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി അനുമധിക്കായി സമർപ്പിച്ചിരിക്കുന്നത്.ഇനിയും സർക്കാർ അംഗീകരിച്ച് കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കുമ്പോഴേക്കും വർഷങ്ങൾ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. റാന്നിയിലെ മറ്റെല്ലാ റോഡുകളും ഉന്നത നിലവാരത്തിലേക്ക് മാറിയിട്ടും ഇത്രയേറെ പ്രാധാന്യമുള്ള ശമ്പരിമല അനുബന്ധ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.
വിവിധ ഗ്രാമീണ റോഡുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ചെറുകോൽപ്പുഴ മുതൽ മണിയാർ വരെ 40 കിലോമീറ്റർ ദൂരത്തിൽ വികസിപ്പിക്കാനാണ് പരിശോധന നടത്തിയത്. ചെറുകോൽപ്പുഴയിൽ തുടങ്ങി റാന്നി, കല്യാണിമുക്ക്, ജണ്ടായിക്കൽ, അലിമുക്ക്, തോണിക്കടവ്, കൂനംകര, പുതുക്കട, കണ്ണന്നുമൺ- മoത്തുംമൂഴി, മാമ്പാറ, മണിയാർ എന്നിങ്ങനെ റോഡുകളെ ബന്ധിപ്പിച്ചാണു പണിയുക. ഇത്രയും വലിയ പദ്ധതിക്കായി 150 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
































