പത്തനംതിട്ട : റാന്നിയിൽ അടച്ചിട്ട വീട്ടിൽ നിന്നും മ്ലാവിന്റെ കൊമ്പുകളും ഈട്ടി തടിയും പിടിച്ചു. വടശ്ശേരിക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പനാംകുഴിയിയില്‍ പ്ലാംപറമ്പില്‍ ഈശോ ഈശോയുടെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നാണ് റെയിഡ് നടന്നത്.
കഴിഞ്ഞ 13 വര്‍ഷമായി അടച്ചിട്ട വീടാണിത്. മൂന്നര ഏക്കര്‍ സ്ഥലത്തിന് നടുവിലാണ് ഈ വീട്. ഉടമകള്‍ അമേരിക്കയിലാണ്. ബന്ധുവായ ഒരാളാണ് ഇത് ഇപ്പോള്‍ നോക്കി നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുക്കി വെക്കുകയായിരുന്നു. വന്‍തുക പിഴയായി ഈടാക്കാമെന്നതുകൊണ്ടുതന്നെ അഴിമതിക്കുള്ള വഴിയും ഇതില്‍ ഉണ്ടായിരുന്നു.
പല വീടുകളിലും വർഷങ്ങൾ ആയി പഴക്കമുള്ള മ്ലാവിന്റെ കൊമ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ഇതൊന്നും നിയമവിരുദ്ധമല്ലായിരുന്നു. എന്നാൽ കഴിഞ്ഞ കാലത്താണ് മൃഗങ്ങളുടെ കൊമ്പുകളും അസ്ഥികളും മറ്റും പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമായത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. ഇതിനിടയില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകളും രഹസ്യമായി പുറത്തു നടക്കുന്നുണ്ട്.